കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ മൂന്നാം പ്രതി അഞ്ജലി റീമാദേവ് കീഴടങ്ങി. ഇന്നലെയാണ് എറണാകുളം പോക്‌സോ കോടതി മുൻപാകെ പ്രതി കീഴടങ്ങിയത്. പ്രതിയുടെ പാസ്‌പോർട്ട് പോലീസ് കണ്ടുകെട്ടി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അഞ്ജലി കീഴടങ്ങിയത്. ജാമ്യക്കാർക്കൊപ്പമാണ് പ്രതി ഹാജരായത്.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. രണ്ടാം പ്രതി സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കേസിൽ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല. റോയ് വയലാട്ടിനെയും സൈജുവിനെയും ഇന്നലെ ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. അഞ്ജലിയുടെ ചോദ്യം ചെയ്യൽ കേസിൽ ഏറെ നിർണായകമാണ്. ഒളിവിൽ കഴിയുമ്പോൾ കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും അഞ്ജലി സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിലെ വസ്തുതകൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Comments