ന്യൂഡൽഹി: യുക്രെയ്‌നിൽ ഇനിയും അൻപതോളം ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇവരിൽ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചവരെ എത്രയും വേഗം തിരികെ എത്തിയ്‌ക്കുമെന്ന് കേന്ദ്രം അറിയിച്ചു. യുക്രെയ്‌നിൽ തുടരുന്നവരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുപതോളംപേർ തിരികെ വരാൻ താത്പര്യം പ്രകടിപ്പിച്ചതായും 30ഓളം പേർക്ക് അവിടെ തുടരാനാണ് താത്പര്യമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ചില ഇന്ത്യക്കാരുള്ളത്. അവരെ റഷ്യയുടെ സഹായത്തോടെ അതിർത്തിയിലെത്തിക്കാൻ സാധിക്കും. ഇതൊരു യുദ്ധ സാഹചര്യമാണ്. അവരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഉടൻ സാദ്ധ്യമാക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഓപ്പറേഷൻ ഗംഗ വഴി ഇതുവരെ 22,500 പേരെ നാട്ടിലെത്തിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നയതന്ത്രത്തിലൂടെ മാത്രമെ പരിഹാരം കാണാനാകു എന്നും ബാഗ്ചി വ്യക്തമാക്കി.
അതേസമയം യുക്രെയ്‌നിൽ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. വെടിനിർത്തലുമായി മുന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് യുക്രെയ്‌നിൽ റഷ്യൻസേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖാർകീവ് നഗരത്തിന് അടുത്തുള്ള മെരെഫെ പട്ടണത്തിലെ സ്‌കൂളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്.
Comments