കോട്ടയം: കെ-റെയിൽ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെറെയിൽ വിരുദ്ധ സംയുക്ത സമരസമിതിയുടേതാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ല, കടകൾ അടഞ്ഞു കിടക്കും. കെ റെയിൽ വിരുദ്ധ സമരത്തിനിടെ പോലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
സമരസമിതിയുടെ ഹർത്താലിന് ബിജെപിയും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തിൽ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയിൽ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
മാടപ്പള്ളി മുണ്ടുകുഴിയിൽ കെ-റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പോലീസുകാരുമായുള്ള സംഘർഷത്തിലേക്ക് നയിച്ചത്. നാട്ടുകാർക്ക് നേരെ പോലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പോലീസ് നിലത്ത് വലിച്ചിഴയ്‌ക്കുകയും സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്.
പോലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സമരക്കാരെ പൂർണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടൽ നടപടികൾ പുനരാരംഭിച്ചു. കെ റെയിലോ, പണമോ വേണ്ട.. സ്വന്തം വീട് മതിയെന്ന നിലപാടിലാണ് നാട്ടുകാർ. പോലീസിനെ്റ ആക്രമണ മനോഭാവത്തെയും നിരവധി പേർ വിമർശിക്കുന്നുണ്ട്.
Comments