കൊളംബോ: ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിദേശനാണയം ഇല്ലാത്തതിനാൽ ആവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായിരിക്കുകയാണ് രാജ്യത്ത്.രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്ഥാനമായ കൊളംബോയിലടക്കം പ്രതിഷേധം കത്തിപ്പടരുകയാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തിയ അയൽരാജ്യത്തിന് ഒരു കൈ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. 7585 കോടി രൂപ ശ്രീലങ്കയ്‌ക്ക് നൽകാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ഈ ആഴ്ച ചർച്ച നടത്തും. ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള മാർഗരേഖയും ഇരുവരും പങ്കുവെയ്‌ക്കും എന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും സന്ദർശിച്ച ബേസിൽ രാജപക്‌സെ, ശ്രീലങ്കയ്‌ക്കു നൽകിവരുന്ന സാമ്പത്തികസഹായങ്ങൾക്ക് നന്ദി അറിയിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു.ഇതോടെയാണ് രാജ്യത്ത് ആവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത്. ശ്രീലങ്കയിൽ നിലവിൽ അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും.
പെട്രോളിനും ഡീസലിനും നാൽപ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ് രാജ്യത്ത്. ലിറ്ററിന് 283 ശ്രീലങ്കൻ രൂപ നൽകിയാണ് ജനങ്ങൾ പെട്രോൾ വാങ്ങുന്നത് ഡീസലിന് പെട്രോളിന് 176 ശ്രീലങ്കൻ രൂപയും നൽകേണ്ടി വരുന്നു. വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ് സർക്കാർ. ഇതോടെ ദിവസം ഏഴരമണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments