ന്യൂഡൽഹി: സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെയുണ്ടായ വിവാദം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള ശ്രമം ആയിരുന്നുവെന്ന് ആർഎസ്എസ്. ആർഎസ്എസ് ദേശീയ നിർവ്വാഹകസമിതി അംഗമായ ഇന്ദ്രേഷ് കുമാറാണ് ഇക്കാര്യം പറഞ്ഞത്. കുട്ടികളിൽ ഏകത്വം എന്ന വികാരം വളർത്തിയെടുക്കാൻ ഡ്രസ് കോഡ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദർഭത്തിന് അനുസിച്ച് വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നവരാണ് എല്ലാവരും. വീട്ടുജോലി ചെയ്യുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും എല്ലാം അതിനനുസരിച്ച വസ്ത്രങ്ങൾ തെരഞ്ഞെടുക്കാറാണ് പതിവ്. സന്തോഷകരമായ അവസ്ഥയിലും സങ്കടത്തിലും വസ്ത്രങ്ങളുടെ ഭാവം മാറും. ഈ സാഹചര്യത്തിൽ ഹിജാബിന്റെ പേരിലുണ്ടായ വിവാദം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഒത്തൊരുമ തകർക്കാനും ആഗ്രഹിക്കുന്നവർ നടത്തിയ അജണ്ടയുടെ ഭാഗമാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ജീവിത വ്യവസ്ഥയെ ബഹുമാനിക്കുകയാണ് വേണ്ടത്. സാഹോദര്യവും ഏകത്വവും പ്രോത്സാഹിപ്പിക്കണം. ഖുറാൻ പറയുന്നത് ഓരോത്തർക്കും അവരുടേതായ ജീവിത വ്യവസ്ഥയുണ്ടെന്നാണ്. ഒരാൾ മറ്റൊരാളുടെ ജീവിത വ്യവസ്ഥയിൽ ഇടപെടരുത്. ഒരാളുടേയും ജീവിത വ്യവസ്ഥയെ വിമർശിക്കരുത്. ഇതിലൂടെ നിങ്ങൾ വലിയ വ്യക്തിയാകുമെന്നാണ് ഖുറാൻ പറയുന്നത്. ഹിജാബ് ധരിക്കണമെന്നത് പ്രത്യേക താത്പര്യത്തിന് വേണ്ടി ഉയർത്തിയതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.
ഏകീകൃത സിവിൽ കോഡിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമൂഹത്തിലുണ്ടാകുന്ന ഭിന്നത ഏകീകൃത സിവിൽ കോഡ് മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു രാജ്യമെന്ന വികാരമാണ് കുട്ടികളിൽ വളർത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. കശ്മീർ ഫയൽസ് എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങൾക്ക് താൻ സാക്ഷിയായിരുന്നുവെന്നും ഇന്ദ്രേഷ് പറഞ്ഞു. വിമർശിക്കാതെ തിരിച്ചറിവിനുള്ള പാഠമായി സിനിമയെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെ ആവശ്യം രാജ്യത്തിനില്ല. ഏകത്വത്തിന്റെ ആവശ്യമാണുള്ളതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
Comments