ന്യൂഡൽഹി: യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ ഗവേഷണ പഠനത്തിനായി ദാനം ചെയ്യുമെന്ന് മാതാപിതാക്കൾ അറിയിച്ചു. ഖാർകീവിൽ റഷ്യയുടെ ഷെല്ലാക്രമണത്തിനിടെ മരിച്ച നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ 3 മണിയ്‌ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.
‘മെഡിക്കൽ രംഗത്ത് വിജയം കൈവരിക്കണമെന്നായിരുന്നു എന്റെ മകന്റെ ആവശ്യം. അത് നടന്നില്ല. അവന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിൽ ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കും. ചുരുങ്ങിയത് അവന്റെ ചേതനയറ്റ ശരീരത്തിലൂടെ അവന്റെ ആഗ്രഹം സാധിക്കട്ടെ. അതിനാലാണ് നവീന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ദാനം ചെയ്യാൻ തീരുമാനിച്ചത്’ നവീന്റെ പിതാവ് ശങ്കരപ്പ പറഞ്ഞു.
‘തിങ്കളാഴ്ച പുലർച്ചെ എത്തുന്ന മൃതദേഹം ബെംഗളൂരുവിൽ നിന്നും രാവിലെ 9 മണിയോടെ ഞങ്ങളുടെ ഗ്രാമത്തിലെത്തും. തുടർന്ന്, വീരശൈവ ആചാരപ്രകാരം പൂജ നടത്തിയ ശേഷം മൃതദേഹം പൊതുദർശനത്തിന് വെയ്‌ക്കും. തുടർന്ന് മെഡിക്കൽ പഠനത്തിനായി മൃതദേഹം ദാവണഗരെ എസ്എസ് ആശുപത്രിയിലേയ്‌ക്ക് ദാനം ചെയ്യും’ ശങ്കരപ്പ കൂട്ടിച്ചേർത്തു.
ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. കർണാടകയിലെ ഹവേരി ജില്ലയിലാണ് നവീന്റെ കുടുംബം. ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോളാണ് നവീൻ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടത്.
Comments