കണ്ണൂർ: സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ വേദി നിർമാണത്തിന് വിലക്ക്. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ആണ് ഓഡിറ്റോറിയത്തിന്റെ നിർമാണം വിലക്കിയത്. പന്തൽ നിർമിക്കുന്നതിനുള്ള അനുമതി ഉപയോഗിച്ച് കെട്ടിടം നിർമിച്ചന്നാണ് ആക്ഷേപം.
ബർണശേരിയിലെ നായനാർ അക്കാദമിയിൽ പാർട്ടി കോൺഗ്രസിനായി നിർമിച്ച കെട്ടിടത്തിനാണ് വിലക്ക്. ടെൻ സൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വേദിക്കാണ് അനുമതി നിഷേധിച്ചത്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെ നിർമാണ പ്രവൃത്തികൾ നടത്തിയെന്നാണ് പരാതി.
പാർട്ടികോൺഗ്രസ് വേദി നിർമ്മാണത്തെ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് കന്റോൺമെന്റ് ബോർഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘനം ബോധ്യപ്പെട്ടത്. തുടർന്ന് പാർട്ടിക്ക് രണ്ട് നോട്ടീസ് നൽകി. ഒന്ന് നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടുള്ളതും മറ്റൊന്ന് തുടർനടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതുമാണ്.
താൽക്കാലിക നിർമ്മാണം എന്ന വ്യാജേന സ്ഥിര നിർമാണം നടത്തുന്നു എന്ന ആരോപണവുമുണ്ട്. തുടർ നിർമാണം നടത്താൻ സാധിച്ചില്ലെങ്കിൽ പാർട്ടി കോൺഗ്രസിന്റെ വേദിയുടെ കാര്യം അനിശ്ചിതത്വത്തിൽ ആകും. എന്നാൽ നിർമ്മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഉണ്ടെന്നാണു സിപിഎം നേതൃത്വം പറയുന്നത്. നിർമാണ പ്രവൃത്തികൾക്ക് ചില സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത് പരിഹരിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഏപ്രിൽ 6 മുതൽ 10 വരെയാണ് സിപിഎമ്മിന്റെ 23ആം പാർട്ടി കോൺഗ്രസ്.
വേദി നിർമാണത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇത് വെള്ളരിക്കാ പട്ടണം അല്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
Comments