ചെന്നൈ: കടൽ തീരത്ത് ഇഴഞ്ഞു നീങ്ങുന്ന കടലാമക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്നാട്ടിലെ രാമേശ്വരം-ധനുഷ്കോടി കടൽതീരത്ത് നിന്നുള്ളതാണ് വീഡിയോ. മണ്ഡപം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 150ഓളം ആമക്കുഞ്ഞുങ്ങളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടലിലേക്ക് തിരികെ വിട്ടത്.
പസഫിക് സമുദ്രത്തിൽ മാത്രമുള്ള ഒലിവർ റെഡ്ലി എന്ന അപൂർവ്വയിനം ആമകളാണിവ. എല്ലാ വർഷവും ഡിസംബറിൽ തമിഴ്നാട് തീരത്ത് പ്രജനനത്തിനായി എത്താറുണ്ട്. ഈ വർഷം ആമകൾ ഇട്ട 32000 മുട്ടകളാണ് തമിഴ്നാട്ടിലെ കുളയാർ കടൽത്തീരത്ത് പരിപാലിക്കപ്പെട്ടത്. മണലിൽ നിന്നും മുട്ടകൾ ശേഖരിക്കുകയും വനം വകുപ്പിന്റെ കേന്ദ്രത്തിൽ സൂക്ഷിച്ച് പ്രത്യേക സംവിധാനത്തിലൂടെ വിരിയിക്കുകയുമാണ് പതിവ്.
#WATCH | Tamil Nadu: Mandapam Forest Department releases 150 Baby sea turtles into the sea at Rameswaram Dhanushkodi beach after being kept safely in the hatchery at Mukundarayar Chathiram. pic.twitter.com/46hJpDH8wm
— ANI (@ANI) March 21, 2022
വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ രക്ഷിയ്ക്കുകയാണ് തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കുകയും കൃത്രിമ സംവിധാനങ്ങൾ വഴി മുട്ട വിരിയിക്കുകയും ചെയ്യുകയാണ് പതിവ്.
തമിഴ്നാട്ടിൽ ഇതിനായി നിരവധി സംരക്ഷിത ഇടങ്ങളും വനംവകുപ്പിലുണ്ട്. മുട്ടവിരിഞ്ഞ് 40 മുതൽ 45 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ഞ് ആമകളെ കടൽതീരത്തേയ്ക്ക് വിടുകയും ചെയ്യുന്നു. എല്ലാ വർഷവും ഇത്തരത്തിൽ മുട്ട വിരിയിച്ച് വനം വകുപ്പ് ആമകളെ കടലിൽ കൊണ്ടുവിടാറുണ്ട്. ജില്ലാ വൈൽഡ് ലൈഫ് കൺസർവേറ്റർ യോഗേഷ് കുമാർ, മീന, മയിലാടുതുറൈ ജില്ലാ പോലീസ് സൂപ്രണ്ട് സുകുണാസിങ് എന്നിവരാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത്.
ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി കടലാമകൾ കരയിലെത്താറുണ്ട്. ഇവയ്ക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളുമാണ്. മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇത് കടലാമകളുടെ എണ്ണം കുറയാനും ഭാവിയിൽ വംശനാശ ഭീഷണി വരെ നേരിടാൻ ഇടയാക്കുന്നു.
Comments