ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ 25000 അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മമത സർക്കാരിനെ ചോദ്യമുനയിൽ നിർത്തി ചീഫ് ജസ്റ്റിസ്. അധ്യാപക നിയമന പ്രക്രിയകൾ തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടും എന്തിനാണ് ആവശ്യമായതിലും അധികം തസ്തികകൾ സൃഷ്ടിച്ച് വെയിറ്റിംഗ് ലിസ്റ്റിലുളള ഉദ്യോഗാർത്ഥികളെ നിയമിച്ചതെന്ന് കോടതി ബംഗാൾ സർക്കാരിനോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് നടപ്പാക്കിയാൽ അദ്ധ്യാപിക-വിദ്യാർത്ഥി അനുപാതം തകിടം മറിയുമെന്നും ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദിച്ചു. ഒ എം ആർ ഷീറ്റുകളും ഉത്തരക്കടലാസിന്റെ കോപ്പികളും നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് സ്കൂൾ സർവീസ് കമ്മീഷൻ അതെയെന്ന് മറുപടി നൽകുകയായിരുന്നു. പിന്നെന്തുകൊണ്ട് ഇത്തരം സെൻസിറ്റീവ് ആയ വിഷയത്തിൽ ടെൻഡർ നൽകിയില്ലെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷന് മറുപടിയില്ലായിരുന്നു.
ഒഎംആർ ഷീറ്റുകളുടെ ഡിജിറ്റൽ പകർപ്പുകൾ സൂക്ഷിക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനായി പുറത്തു നിന്നുള്ള ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത് എന്നായിരുന്നു കമ്മീഷന്റെ മറുപടി. ഇത് ചോദ്യം ചെയ്ത കോടതി സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണ് ഉണ്ടായതെന്നും ആളുകളുടെ ഡാറ്റ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്നും പറഞ്ഞു. ഗവണ്മെന്റ് ജോലി വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. എന്നാൽ ഇത്തരം പ്രവർത്തികൾ ജോലിക്കായി പരിശ്രമിക്കുന്നവരുടെ സർക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.