ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 വയസുള്ള ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം നടന്നുവെന്നാണ് വിവരം.
സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ സ്ഥിതിചെയ്യുന്ന റോഹിയിലെ തെരുവിലാണ് പൂജയെന്ന 18കാരി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സാമൂഹ്യ പ്രവർത്തകർ പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളോട് ഇമ്രാൻ ഖാൻ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണ് വിമർശനം.
പ്രതിവർഷം നൂറുക്കണക്കിന് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനത്തിന് വിധേയരാകുന്നത്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലുകൾക്ക് നിരന്തരമായി വിധേയരാകുന്നു. നിർബന്ധിത വിവാഹവും മതപരിവർത്തനവുമാണ് ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികൾ നാളുകളായി നേരിടുന്നതെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. പ്രത്യേകിച്ചും സിന്ധ് പ്രവിശ്യയിൽ നിരവധി നിർബന്ധിത മതപരിവർത്തനങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ആകെ ജനസംഖ്യയുടെ 1.6 ശതമാനമാണ് ഹിന്ദുക്കളുള്ളത്. ഇതിൽ 6.51 ശതമാനം ഹിന്ദുക്കളും സിന്ധ് പ്രവിശ്യയിലാണ്.
Comments