തൃശ്ശൂർ: പാലപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനാവാതെ നാട്ടുകാരും വനംവകുപ്പും. നാല്പതിലേറെ ആനകളാണ് പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വനംവകുപ്പ് ജീവനക്കാർ ആനകളെ തുരത്തി ഓടിക്കാൻ ഉള്ള ശ്രമം തുടരുകയാണ്
ഇന്നലെ പുലർച്ചെയോടെയാണ് പാലപ്പിള്ളിയിലെ റബർതോട്ടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. നാൽപതോളം ആനകളാണ് കൂട്ടത്തിൽ ഉള്ളത്. വനംവകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീം പടക്കം പൊട്ടിച്ചും, ഒച്ച വെച്ചും ആനകളെ തിരിച്ചയക്കാനുള്ള ശ്രമം തുടരുകയാണ്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികളും കടകളും നിറഞ്ഞ പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുട്ടികളും പിടിയാനകളും ഉൾപ്പെടുന്ന ഒന്നിലേറെ കൂട്ടങ്ങളാണ് കാടിറങ്ങിയിരിക്കുന്നത്. ചെറിയ ആനക്കുട്ടികൾ ഉള്ളതിനാൽ ഇവയ്ക്ക് അക്രമസ്വഭാവം കൂടുതലാണ്. കൂട്ടത്തിൽ പ്രസവിക്കാറായ പിടിയാനയും ഉള്ളതായാണ് സൂചന. അതുകൊണ്ടാണ് ഇവ കാടുകയറാൻ മടിക്കുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്നലെ നാട്ടിൽ ഇറങ്ങിയ കാട്ടാനകൾ കടകളും കൃഷിസ്ഥലങ്ങളും നശിപ്പിച്ചിരുന്നു. വനത്തോട് ചേർന്ന റബ്ബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ആനകൾ രാത്രി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ വർഷവും പാലപ്പിള്ളിയിൽ കാട്ടാനകൾ വ്യാപകനാശം ഉണ്ടാക്കിയിരുന്നു. തോട്ടത്തിനു ചേർന്ന വനപ്രദേശത്ത് ചെന്നായ കൂട്ടം ഇറങ്ങിയതും ആനകൾ കാടുകയറി പോകാൻ തയ്യാറാകാത്തതിന് കാരണമെന്നും സൂചനയുണ്ട്.
Comments