ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്ജിമാർ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എൻഐഎയ്‌ക്ക് വിടാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങൾ കൂടി പരിഗണിക്കുന്നതിനാലാണ് എൻഐഎയ്‌ക്ക് കൈമാറാൻ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസിന് എതിരെ ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെയാണ് തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കൾ വധഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ള, തഞ്ചാവൂർ സ്വദേശി എസ്. ജമാൽ മുഹമ്മദ് ഉസ്മാനി എന്നിവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റഹ്മത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും, ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ ജഡ്ജിമാരും, വിധി പറയാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരും പ്രഭാതസവാരിയ്‌ക്കിടെ ഓട്ടോയിടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അനുഭവം ഓർമ്മിക്കണമെന്നായിരുന്നു റഹ്മത്തുള്ളയുടെ ഭീഷണി. മുസ്ലീങ്ങൾക്ക് അനുകൂലമല്ലാത്ത വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കുമെന്ന് ആയിരുന്നു ഉസ്മാനിയുടെ വാക്കുകൾ. ഹിജാബ് ഇസ്ലാമിൽ നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്‌കൂളുകളിൽ യൂണിഫോം മതിയെന്ന സർക്കാർ നിലപാട് ഹൈക്കോടതി ശരിവെച്ചത്. തുടർന്നായിരുന്നു ഭീഷണി.
Comments