ചെന്നൈ:സാമ്പത്തികമായി തകർന്ന് ആഭ്യന്തര കലാപത്തിലേക്ക് വീണിരിക്കുന്ന ശ്രീലങ്കയിൽ നിന്നും അഭയാർത്ഥിപ്രവാഹം വർദ്ധിക്കുമെന്ന് സൂചന. കടൽ കടന്ന് എത്തുന്ന അഭയാർത്ഥികൾ നിലവിൽ രാമനാഥപുരത്തെ പ്രത്യേകം തയ്യാറാക്കിയ മേഖലകളിൽ തമിഴ്‌നാട് സർക്കാറിന്റെ സംരക്ഷണയിലാണുള്ളത്. ഒരു മത്സ്യ ബന്ധന ബോട്ടിൽ തീർത്തും അവശരായി എത്തിയ 16പേരാണ് ആദ്യ ഘട്ടമായി തമിഴ്‌നാട് തീരത്ത് കാലുകുത്തിയത്.
അഭയാർത്ഥികളായി ആരും നാട് വിടാതിരിക്കാൻ ശ്രീലങ്കൻ നാവികസേന കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് പലരും കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തിയത്. ഇതിനിടെ ഇന്ത്യയിൽ അനുവാദമില്ലാതെ എത്തിയവരായതിനാൽ രാമേശ്വരം ജ്യൂഡീഷ്യൽ മജിസ്‌ട്രേറ്റ് എടുത്ത കേസ് നിലനിൽക്കുന്നുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രത്യേകം താൽപ്പര്യമെടുത്തതോടെയാണ് ജില്ലാ ഭരണകൂടം അഭയാർത്ഥികളെ സംരക്ഷിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒന്നര ഏക്കർ വരുന്ന ഒരു പ്രദേശം ശ്രീലങ്കൻ അഭയാർത്ഥികളെ പാർപ്പിക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ല ആരോഗ്യവകുപ്പ് എല്ലാവരേയും പരിശോധിക്കുകയും കുട്ടികൾക്ക് വേണ്ട പോഷകാഹാരം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
വൻസാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയിൽ ദുരിതമനുഭവിക്കുന്നത് ഗ്രാമീണ മേഖലയിലുള്ളവരാണ്. ഒരു കിലോ പാൽപ്പൊടിക്ക് 2000 രൂപ വരെ എത്തിയ അതിഭയാ നകമായ വിലക്കയറ്റത്തിന് പുറമേ ആഭ്യന്തര കലാപവും കൊള്ളയും തീവെപ്പും നടക്കുകയാണ്.
Comments