ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പിന്മാറ്റത്തിൽ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നയതന്ത്ര-സൈനികതല ചർച്ചകൾ തുടരാൻ തീരുമാനമായി. അഫ്ഗാൻ, യുക്രെയ്ൻ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തതായി ജയ്ശങ്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതിർത്തിയിലെ ചൈനീസ് സേനാ പിന്മാറ്റത്തിന്റെ വേഗം പോരെന്ന് ജയ്ശങ്കർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ല. അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയിൽ സംഘർഷാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കിൽ സൈന്യം പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറേണ്ടതായുണ്ടെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
2020ന് ശേഷം പ്രദേശത്ത് വലിയ സംഘർഷമാണ് ചൈനീസ് സൈന്യം സൃഷ്ടിച്ചത്. നിർഭാഗ്യകരമായ ഒരുപാട് കാര്യങ്ങൾ അതിർത്തിയിൽ അരങ്ങേറി. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇനി ഉണ്ടാകരുതെന്ന മുന്നറിയിപ്പും അതൃപ്തിയും വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അറിയിച്ചു. മൂന്ന് മണിക്കൂറോളം നേരമാണ് വാങ് യിയുമായി എസ് ജയ്ശങ്കർ ചർച്ച നടത്തിയത്.
2020 ഏപ്രിലിൽ തകർന്ന ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്തതായി ജയ്ശങ്കർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിഷങ്ങളിൽ ഇരുരാജ്യങ്ങളുടേയും കാഴ്‌ച്ചപാടുകൾ കൈമാറി. കിഴക്കൻ ലഡാക്കിലെ സംഘർഷം പരിഹരിക്കാൻ സൈനികതല ചർച്ചകൾ നടത്തുന്നുണ്ട്. ചർച്ചയ്‌ക്ക് ശേഷം ഇരുരാജ്യവും ചില പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചതായും ജയ്ശങ്കർ അറിയിച്ചു.
ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ അവസ്ഥയും യോഗത്തിൽ ചൂണ്ടിക്കാട്ടി. നിരവധി യുവാക്കളുടെ ഭാവി ഉൾപ്പെടുന്നതിനാൽ ചൈന വിവേചനരഹിതമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയ്ശങ്കർ വ്യക്തമാക്കി.
Comments