തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയ തലത്തിൽ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. സിൽവർ ലൈനെതിരായ പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം ദേശീയ തലത്തിൽ പദ്ധതിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തും.
സിർവർ ലൈനെതിരെ സംസ്ഥാനത്തിന് പുറത്തും പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിലും ഈ വിഷയം ബിജെപിയും കോൺഗ്രസും ഉന്നയിച്ചിരുന്നു. ഇതിനാലാണ് ദേശീയ തലത്തിൽ സിൽവർ ലൈനെതിരായ പ്രതിഷേധങ്ങളെ നേരിടാൻ സിപിഎം തീരുമാനിച്ചത്. സംഘടനാതലത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങും. വലിയ പ്രചാരണ പരിപാടികളിലേക്ക് പാർട്ടി പോകുമെന്നാണ് വിവരം. പദ്ധതിയ്‌ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ സിൽവർ ലൈനെതിരായ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ചെങ്ങന്നൂരിലും ആലപ്പുഴയിലും വീടുകൾ കയറി പ്രചാരണം നടത്തും. പാർട്ടി കോൺഗ്രസിന് ശേഷമാകും വീടുകൾ കയറിയുള്ള പ്രചാരണവും നടക്കുക. വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ഡിവൈഎഫ്‌ഐ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. കെ-റെയിൽ വരണം കേരളം വളരണം എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധ പ്രചാരണം നടത്തുന്നത്. കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐയും രംഗത്തിറങ്ങിയത്.
Comments