മതമൗലികവാദികളെ തളളി മുസ്ലിം പെൺകുട്ടികൾ എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ചു. കർണാടകയിൽ 10ാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ച് ഹാജരാകാൻ ആഗ്രഹിച്ച ഏതാനും മുസ്ലീം പെൺകുട്ടികളെ അടുത്തിടെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. എന്നാൽ മുസ്ലീം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹിജാബ് ഇല്ലാതെ പരീക്ഷ എഴുതാൻ തീരുമാനിച്ചു. പരീക്ഷ ഹാളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിനേക്കാൾ പരീക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്ന് അവർ പറഞ്ഞു.
ഹുബ്ബള്ളി ജില്ലയിലെ ഒരു സ്‌കൂളിലെ പരീക്ഷാകേന്ദ്രം അധികൃതർ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ മുസ്ലീം പെൺകുട്ടികളെ തിരിച്ചയച്ചു. ബാഗൽകോട്ട് ജില്ലയിലെ ഇൽകൽ പട്ടണത്തിലെ ഒരു സർക്കാർ സ്‌കൂളിൽ എസ്എസ്എൽസി ബോർഡ് പരീക്ഷയെഴുതാൻ മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതിന് സമാനമായ സംഭവം ഉണ്ടായി. ബംഗളൂരുവിൽ ഹിജാബ് ധരിച്ച് ഡ്യൂട്ടിയിൽ എത്തിയ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് അടുത്തിടെ ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നും എല്ലാവരും ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നും വിധിച്ചിരുന്നു. എല്ലാവരും ഹൈക്കോടതി വിധി പാലിക്കണമെന്നും അല്ലാത്തപക്ഷം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
കർണാടക എസ്എസ്എൽസി പരീക്ഷയ്‌ക്ക് 8.6 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്‌സാമിനേഷൻ ബോർഡിന്റെ (കെഎസ്ഇഇബി) കണക്കനുസരിച്ച് 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്‌ക്ക് എൻറോൾ ചെയ്തിരുന്നുവെങ്കിലും 20,994 വിദ്യാർത്ഥികൾ ഹാജരായില്ല. കഴിഞ്ഞ വർഷം 3769 പേർ മാത്രമാണ് ഹാജരാകാതിരുന്നത്. കഴിഞ്ഞ വർഷം 99.54 ശതമാനമായിരുന്ന ഹാജർ നില ഈ വർഷം 97.59 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്ത് പരീക്ഷ സുഗമമായി നടന്നതായി കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ”രണ്ട് വർഷത്തിന് ശേഷം നല്ല രീതിയിൽ എസ്എസ്എൽസി പരീക്ഷകൾ നടന്നു. കുട്ടികൾ ആവേശത്തോടെ പരീക്ഷാകേന്ദ്രങ്ങളിലെത്തി പരീക്ഷ എഴുതി. രക്ഷിതാക്കളും സന്തോഷത്തോടെ കുട്ടികളെ പരീക്ഷ എഴുതാൻ പറഞ്ഞയച്ചപ്പോൾ അധ്യാപകരും പരീക്ഷ നടത്തുന്നതിൽ സന്തോഷത്തിലാണ് നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
Comments