ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊറോണ രോഗികൾ വർധിച്ചതോടെ രോഗവ്യാപനം കുറയ്‌ക്കാൻ പാടുപെടുകയാണ് ചൈനീസ് ഭരണകൂടം. കൊറോണ രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പല പ്രധാന നഗരങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ് സർക്കാർ.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ലോക്ക്ഡൗൺ നിലവിൽ വന്നു. ഒമിക്രോൺ ഉപവകഭേദമായ ബിഎ.2 വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ. പലയിടത്തും കൊറോണ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കൂ. പൊതുഗതാഗതം പൂർണമായും നിർത്തലാക്കി.
നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ ഭൂരിഭാഗവും ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഈ മാസം മാത്രം 56,000 പുതിയ കൊറോണ രോഗികൾ രാജ്യത്താകമാനം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. 87 ശതമാനമാണ് രാജ്യത്തെ വാക്‌സിനേഷൻ നിരക്ക്. വൃദ്ധരായ ഭൂരിഭാഗം ആളുകളും വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വൈറസ് ബാധ മരണത്തിലേക്ക് നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.
പരമാവധിയാളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ് ആരോഗ്യവകുപ്പ്. കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറുതും വലുതുമായ എല്ലാ നഗരങ്ങളും അടച്ചിടുന്നുണ്ട്. ജനങ്ങളോട് അവശ്യ സാഹചര്യങ്ങളിലൊഴികെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.
Comments