ന്യൂഡൽഹി: കഴിഞ്ഞ അമ്പത് വർഷമായുള്ള അതിർത്തി പ്രശ്നം പരിഹരിച്ച് അസം-മേഘാലയ സംസ്ഥാനങ്ങൾ. ഇതുമായി ബന്ധപ്പെട്ട കരാറിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഇതോടെ സംസ്ഥാനങ്ങൾ തമ്മിൽ 50 വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് പരിഹാരമായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടാതെ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കരാർ ഒപ്പിടുന്ന വേളയിൽ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ മേഘാലയ സർക്കാരിന്റെ 11 പ്രതിനിധികളും അസം സർക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു. വടക്കുകിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമെന്നാണ് കരാർ ഒപ്പുവെച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്.
Historic day for the North-East. The signing of the interstate boundary settlement between the states of Assam and Meghalaya. Watch live! https://t.co/hvHL4lipun
— Amit Shah (@AmitShah) March 29, 2022
885 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പ്രദേശമാണ് അസം മേഘാലയ സംസ്ഥാനങ്ങൾ പങ്കിടുന്നത്. പ്രധാനമായും 12 മേഖലകളിലായിരുന്നു അതിർത്തി തർക്കം നേരിട്ടിരുന്നത്. ഇവിടെ ദശാബ്ദങ്ങളായി നീണ്ടുനിന്നിരുന്ന തർക്കത്തിന് കരാർ ഒപ്പിട്ടതോടെ വിരാമമായി. 1971-ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിർത്തി പ്രശ്നങ്ങൾ ഉടലെടുത്തത്.
Comments