ന്യൂഡൽഹി: ദശാബ്ദങ്ങളായുള്ള അതിർത്തി പ്രശ്‌നത്തിന് ഒടുവിൽ പരിസമാപ്തിയായി. അസം-മേഘാലയ അതിർത്തികളിലെ തർക്കഭൂമി ഇനി സമാധാന അന്തരീക്ഷത്തെ വരവേൽക്കുകയാണ്. 50 വർഷമായി നീണ്ടു നിന്നിരുന്ന പ്രശ്‌നങ്ങൾക്ക് നരേന്ദ്രമോദി സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം പരിഹാരമാകുമ്പോൾ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒപ്പിട്ട കരാർ അതിർത്തിയിലെ സൗഹൃദാന്തരീക്ഷത്തിന്റെത് കൂടി ആകുകയാണ്.
പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യക്തമാക്കി. മാറി മാറി വന്ന സർക്കാരുകൾ ചർച്ച ചെയ്തിട്ടും തലപുകഞ്ഞിട്ടും യാതൊരു സമവായവുമാകാതിരുന്ന അതിർത്തി പ്രശ്‌നത്തിന് മോദി സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് സഹായകരമായതെന്ന് മേഘാലയ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 50 വർഷമായുള്ള അതിർത്തി തർക്കത്തിന് കരാറിലൊപ്പുവെച്ച് പരിഹാരമായതിന് പിന്നാലെയാണ് മേഘാലയ മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രിക്കും ആഭ്യമന്തര മന്ത്രിക്കും വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാമെങ്കിൽ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസം തീർപ്പാക്കാനും സാധിക്കുമെന്നതായിരുന്നു പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടെയും നിലപാട്. ആ നിലപാടാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിലെത്തിച്ചതെന്നും മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടപടികളും പുരോഗമിക്കുകയായിരുന്നു. തർക്കത്തിന് സമവായമുണ്ടാക്കാൻ എല്ലാവരും അവരവർക്ക് ചെയ്യാൻ സാധിക്കുന്ന സംഭാവനകൾ നടത്തിയിട്ടുണ്ട്്. എന്നിരുന്നാലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ ഇടപെടലുകൾ വളരെ വലുതാണെന്നും മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു.
പ്രശ്‌നം നേരിട്ടിരുന്ന 12 മേഖലകളിൽ ആറ് പ്രദേശങ്ങൾക്ക് പരിഹാരമായി. അമിത് ഷായ്‌ക്കും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കും താൻ നന്ദിയറിയിക്കുകയാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് വലിയൊരു തർക്കത്തിന് പരിഹാരമുണ്ടായത്. കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ഇനി സമാധാനാന്തരീക്ഷം സംജാതമാകുമെന്നും മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.
1971-ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിർത്തി പ്രശ്‌നങ്ങൾ ഉടലെടുത്തത്. 884 കിലോ മീറ്റർ അതിർത്തി പ്രദേശം ഇരു സംസ്ഥാനങ്ങളും പങ്കിടുന്നുണ്ട്. അതിന്മേലാണ് വർഷങ്ങളായി തർക്കം നീണ്ടു നിന്നിരുന്നത്. തർക്കങ്ങൾ പലപ്പോഴും രൂക്ഷമായ അതിർത്തി സംഘർഷങ്ങളിലേക്ക് നയിച്ചിരുന്നു. തർക്കത്തിൽ പരിഹാരം തേടി ഇരുസർക്കാരുകളും അലയുമ്പോൾ മോദി സർക്കാരിന്റെ മദ്ധ്യസ്ഥ ചർച്ചകളും ഇടപെടലുകളും മാത്രമാണ് ഫലം കണ്ടത്.
ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അക്ഷീണ പരിശ്രമങ്ങൾ മൂലം ഇന്ന് ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വർഷങ്ങളുടെ തർക്കത്തിന് പരിഹാരമായി. ഇതുമായി ബന്ധപ്പെട്ട കരാറിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം 36.79 ചതുരശ്രകിലോമീറ്റർ തർക്കഭൂമിയുടെ 18.51 ചതുരശ്ര കിലോമീറ്റർ അസമിനും ശേഷിക്കുന്ന 18.28 ചതുരശ്ര കിലോമീറ്റർ മേഘാലയയ്‌ക്കും നൽകും.
Comments