തിരുവനന്തപുരം: പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നതെന്ന് സ്പീക്കർ എംബി രാജേഷ്. മോശം ഉദ്ദേശത്തോടെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്. പണിമുടക്കാൻ എല്ലാ തൊഴിലാളികൾക്കും അവകാശമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. കക്ഷി രാഷ്‌ട്രീയമില്ലാതെയാണ് പണിമുടക്കിയത്. പണിമുടക്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം ദേശീയ തലത്തിൽ ട്രേയ്ഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോൺഗ്രസുകാർ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്നാണ് സതീശൻ പറഞ്ഞത്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് പണിമുടക്കിന്റെ ഫലമായി ഉണ്ടായത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രണ്ട് ദിവസത്തെ പണിമുടക്കിലൂടെ കേരളത്തിന് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Comments