തിരുവനന്തപുരം: കേരളത്തിൽ ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച് പ്രതിഷേധങ്ങൾ കത്തിക്കയറുമ്പോൾ, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യാത്രാ നിരക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉള്ളതിനേതാക്കൾ രണ്ട് ഇരട്ടി ചാർജാണ് കേരളത്തിലെ ബസുകൾ ഈടാക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം യാത്രാ നിരക്ക് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
കേരളത്തിൽ ഇന്ന് മിനിമം ബസ് ചാർജ്ജ് 10 രൂപയാക്കി വർദ്ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. എന്നാൽ, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവടങ്ങളിൽ മിനിമം ചാർജ് അഞ്ചു രൂപയാണ്. അതായത് കേരളത്തിലെ നിരക്കിന്റെ നേർപകുതി. ഇതോടെ, ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം ബസ് ചാർജ് ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറി.
കർണാടകയിൽ ബസ് ചാർജ് വർദ്ധിപ്പിച്ചത് പുനർനിർണയിച്ച് മിനിമം നിരക്ക് കുറയ്‌ക്കുകയാണ് ചെയ്തത്. എന്നാൽ കേരളത്തിൽ മിനിമം നിരക്ക് വർദ്ധിപ്പിക്കുകയാണുണ്ടായത്. 2020 ഫെബ്രുവരി 26നാണ് കർണാടകയിൽ മിനിമം നിരക്ക് ഏഴ് രൂപയിൽ നിന്ന് അഞ്ചു രൂപയായി കുറച്ചത്. മാത്രമല്ല, കർണാടകയിൽ ഒരോ കിലോമീറ്ററിനും 75 പൈസയാണ് ഈടാക്കുന്നത്.
തമിഴ്‌നാട്ടിലും ഇതേ രീതിയിലാണ് ബസ് ചാർജ്. തമിഴ്‌നാട്ടിൽ വനിതകൾക്ക് യാത്രാ സൗജന്യമാണ്. കൂടാതെ, കഴിഞ്ഞ വർഷമാണ് മിനിമം ചാർജ് നാല് രൂപയിൽ നിന്നും അഞ്ച് രൂപയാക്കിയത്. തമിഴ്നാട് മിനിമം നിരക്കിന് പുറമെ ഒരോ കിലോമീറ്ററിനും 58 പൈസയാണ് ഈടാക്കുന്നത്. ഡിഎംകെ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു തമിഴ്‌നാട്ടിലെ യാത്ര നിരക്ക് ഒരു രൂപ വർദ്ധിപ്പിച്ചത്.
ആന്ധ്രാ പ്രദേശിലും മിനിമം നിരക്ക് അഞ്ച് രൂപയാണ്. ഇവിടെ ഒരോ കിലോമീറ്ററിനും 73 പൈസയാണുള്ളത്. എന്നാൽ കേരളത്തിലേത് 1.10 രൂപയാണ്. ഇതോടെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കിലോ മീറ്റർ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനമെന്ന പേരും കേരളം സ്വന്തമാക്കി.
Comments