ലക്നൗ : ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഒരു ടീച്ചറെ കൂടി സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. കലബുറഗി ജില്ലയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ച സംഭവത്തിൽ ഏഴ് അദ്ധ്യാപകരെ പുറത്താക്കിയിരുന്നു.
ഇന്നാണ് ടീച്ചർ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചത്. പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് ടീച്ചർ പുറത്തിറങ്ങിയ ഉടൻ സസ്പെൻഷൻ ഓർഡർ നൽകുകയായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷ ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ വിധി കർശനമായി പാലിക്കണമെന്ന് അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഹിജാബിന് അനുകൂല നിലപാടുള്ള അദ്ധ്യാപകർ ഇത് ലംഘിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ഇത് ആവർത്തിക്കുന്ന അദ്ധ്യാപകർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Comments