ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ഇമ്രാൻ ഖാൻ സ്ഥാനം ഒഴിയണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ താൻ ഒരിക്കലും പ്രധാനമന്ത്രി സ്ഥാനം രാജിവെക്കില്ല എന്ന നിലപാടിലാണ് ഇമ്രാൻ. ഈ ചർച്ചകൾക്കിടെ സോഷ്യൽ മീഡിയയിൽ ഇമ്രാൻ ഖാന്റെ മറ്റ് ചർച്ചകളും സജീവമായിരിക്കുകയാണ്.
കഴിഞ്ഞ മാസം പാകിസ്താനിലെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇമ്രാൻ ഖാന്റെ വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ വിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റൗണ്ട് ടേബിളിന് ചുറ്റുമിരുന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. 13 കസേരകൾ ഉണ്ടെങ്കിലും 12 പേരെ മാത്രമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒരു കസേരയിൽ ആരുമില്ല. എന്നാൽ മറ്റുള്ളവർ ആ കസേരയിൽ ഒരാൾ ഇരിക്കുന്നത് പോലെ സംസാരിക്കുന്നുമുണ്ട്. ഈ ചിത്രം പ്രചരിച്ചതോടെ ചോദ്യങ്ങളും ഉയർന്നു. എന്താണ് അവിടെ ആരെയും കാണാത്തത് എന്നും ഇത് പ്രേതബാധയാണോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയർന്നത്.
തുടർന്ന് ഇതിന് വിശദീകരണം നൽകിക്കൊണ്ട് പാകിസ്താനിലെ ചില പ്രാദേശിക ചാനലുകൾ എത്തി. ആ കസേരയിൽ ഇരുന്നയാളെ ചിത്രത്തിൽ നിന്നും എഡിറ്റ് ചെയ്ത് ഒഴിവാക്കിയതാണെന്നും അത് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ മേധാവി ലെഫ് ജനറൽ നദീം അഞ്ജും ആണെന്നുമാണ് റിപ്പോർട്ട്. വിരുന്നിൽ നദീം അഞ്ജുമും പങ്കെടുത്തിരുന്നു, എന്നാൽ തന്റെ ചിത്രം പുറത്ത് വിടരുതെന്ന് ഐഎസ്‌ഐ മേധാവി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് അത് നീക്കം ചെയ്തത്.
Comments