തിരുവനന്തപുരം: കെ-റെയിലിനെ അനുകൂലിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാവശ്യമായത് സർക്കാർ ചെയ്യും. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. ചെയ്യേണ്ട സമയത്ത് പലതും ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ദേശീയപാതാ വികസനം ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം.
സംസ്ഥാനത്ത് ഒരു മണിക്കൂർ യാത്രയ്‌ക്ക് മൂന്നും നാലും മണിക്കൂറാണ് വേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ വികസനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കെ-റെയിലിന് സമാനമായ പദ്ധതികൾ ആഗ്രഹിക്കുന്നവരാണ് മഹാഭൂരിഭാഗം ജനങ്ങളും. നാടിനാവശ്യമായത് ചെയ്യുന്നതിൽ നിന്നും സർക്കാർ ഒളിച്ചോടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒന്നും നടപ്പാകില്ലെന്ന് പലരും ശപിച്ചത് മുമ്പുണ്ടായ അനുഭവങ്ങൾ കൊണ്ടാണ്. ഭൂമി നഷ്ടപ്പെടുന്നവർ ഇപ്പോൾ റോഡ് വികസനത്തിന് ഒപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ പലരും പ്രതിഷേധിച്ചതാണ്. അവർക്കൊന്നും ഇപ്പോൾ പശ്ചാത്താപത്തിന്റെ കണിക പോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
Comments