മീററ്റ്: മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ മീറ്റ് ഫാക്ടറിയിൽ റെയ്ഡ് നടത്തി പോലീസ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഇവിടെ റെയ്ഡ് നടത്തി. ഫാക്ടറിയുടെ ലൈസൻസ് കാലഹരണപ്പെട്ടുവെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഫാക്ടറിയിൽ ഇറച്ചി സംസ്‌കരിക്കുന്നതും വിപണനത്തിനായി പാക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
ഫാക്ടറിയിൽ വലിയ തോതിൽ അനധികൃതമായ അളവിൽ ഇറച്ചി സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിലും അധികം അളവിലാണ് ഇവിടെ മാംസം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധന അവസാനിച്ചത്. ഫാക്ടറിയിൽ നിന്ന് പശുവിന്റേതെന്ന് സംശയിക്കുന്ന മാംസവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കാണ് ഈ മാസം പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്.
അതേസമയം ഫാക്ടറിയിലെ റെയ്ഡിനെ കുറിച്ച് അറിഞ്ഞില്ലെന്നും, ഇപ്പോൾ സ്ഥലത്ത് ഇല്ലെന്നും ഹാജി യാക്കൂബിന്റെ മകൻ ഇമ്രാൻ ഖുറേഷി പറഞ്ഞു. ഫാക്ടറിയിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടു. 2006ൽ പ്രവാചകനെ കാരിക്കേച്ചറിലൂടെ ചിത്രീകരിച്ച ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിലൂടെയാണ് ഹാജി യാക്കൂബ് ഖുറേഷി ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ രാജേന്ദ്ര അഗർവാളിനോട് പരാജയപ്പെട്ടു.
Comments