ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ട എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഇന്ത്യ യുക്രെയ്ൻ വിഷയത്തിൽ സമാധാന ചർച്ചകൾക്കായുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
യുക്രെയ്ൻ വിഷയത്തിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകളുടെ സ്ഥിതിഗതികൾ ഉൾപ്പെടെ മോദിക്ക് മുമ്പിൽ അവതരിപ്പിച്ച ലാവ്‌റോവ് 2021 ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയെക്കുറിച്ചും ഓർമ്മിപ്പിച്ചു.
യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുന്നതിനിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന സമാധാന ചർച്ചകൾ ഇതുവരെയും ഫലം കാണാത്ത സാഹചര്യത്തിൽ മോസ്‌കോയ്‌ക്കും കീവിനും ഇടയിൽ നിന്നുകൊണ്ട് മധ്യസ്ഥത വഹിക്കാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
‘ഇന്ത്യ സുപ്രധാനമായൊരു രാജ്യമാണ്. നീതിയുക്തവും യുക്തിസഹവുമായ സമീപനം കൈക്കൊള്ളാൻ ഇന്ത്യയ്‌ക്ക് കഴിയുമെങ്കിൽ പ്രശ്നപരിഹാരത്തിനായി ഇന്ത്യ ഇടപെടണമെന്ന് ലാവ്‌റോവ് വ്യക്തമാക്കി. ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ചയായിരുന്നു ലാവ്‌റോവ് ന്യൂഡൽഹിയിലെത്തിയത്.
Comments