അടൂർ: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയെ തുടർന്നുണ്ടായ തർക്കത്തിനിടെ പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ അനീഷ് ഭവനിൽ അനിൽകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടിയിൽ രണജിത്ത് ഭവനിൽ രണജിത്ത് (43) ആണ് മരിച്ചത. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തുപുരത്ത് ചികിത്സയിലിരിക്കേയാണ് രണജിത്ത് മരിച്ചത്. അന്വേഷണത്തിൽ പ്രതിയും രണജിത്തും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ 27 നാണ് സംഭവം. ചങ്ങാതിക്കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെ രണജിത്തും അയൽവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സമീപവാസിയായ പ്രതി അനിൽ രണജിത്തിനെ ഫോണിലൂടെ വെല്ലുവിളിച്ചു. ഇതോടെ വീട്ടിലേക്ക് ചെന്ന രണജിത്തും അയൽവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ രണജിത്തിനെ പിടിച്ച് തള്ളിയപ്പോൾ തല കല്ലിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.
അപ്പോൾ തന്നെ അനിലും സംഘവും ചേർന്ന് രണജിത്തിനെ പത്തനാപുരത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും തിരിക വീട്ടിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആരോഗ്യനില വീണ്ടും വഷളായതോടെ പുനലൂരിലുള്ള ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. തല കല്ലിൽ ശക്തമായി ഇടിച്ചപ്പോഴുണ്ടായ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Comments