ലക്‌നൗ: ഉത്തർപ്രദേശിനെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങളെയും പുകഴ്‌ത്തി നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ അർസു റാണ ദ്യൂബ. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അർസു കാശിയിലെ വികസനപ്രവർത്തനങ്ങളെ പ്രശംസിച്ചത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള ചിരകാലബന്ധം അഭേദ്യമാണെന്നും അർസു പറഞ്ഞു.
‘എനിക്ക് ഇന്ന് ലഭിച്ച മഹത്തായ സ്വീകരണം ഇന്ത്യയുടെ സംസ്‌കാരത്തെ എടുത്തുകാണിക്കുന്നു. എനിക്ക് നൽകിയ സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദി അറിയിക്കുന്നു. എന്റെ ഭർത്താവും ഇക്കാര്യത്തിൽ സന്തുഷ്ടനാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഈ അടുത്ത ബന്ധം എക്കാലവും തുടരും’ അർസു വ്യക്തമാക്കി.
1990ലാണ് അർസു റാണ ദ്യൂബ ആദ്യമായി ഇന്ത്യയിലെത്തുന്നത്. പിന്നീട് 2017ലും അവർ ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അഞ്ച് വർഷത്തിന് ശേഷം എത്തുമ്പോൾ മാറ്റങ്ങളുടെ ഒരു നീണ്ടനിര തന്നെ രാജ്യത്ത് കാണാൻ സാധിക്കുന്നു. ഉത്തർപ്രദേശിൽ പ്രത്യേകിച്ച് വാരാണസിയിലും കാശിയിലും വളരെ അധികം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാശിയിലെത്തിയപ്പോൾ താൻ മാറ്റൊരു സ്ഥലത്താണ് നിൽക്കുന്നതെന്ന് തോന്നി പോയെന്നും അർസു കൂട്ടിച്ചേർത്തു. കാശിയിലാണ് ഏറ്റവും അധികം മാറ്റങ്ങളുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.
മുൻപ് താൻ ഇവിടെ എത്തിയപ്പോൾ വളരെ ഇടുങ്ങിയ വഴികളാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് വിശ്വനാഥ ക്ഷേത്രത്തിലെത്തിയപ്പോൾ പാതകൾ വളരെ മനോഹരമായി പുനർനിർമ്മിച്ചിരിക്കുന്നത് കണ്ട് അതിയായ സന്തോഷമുണ്ടായി. ഗംഗ മുഴുവൻ ഇവിടെ നിന്ന് കാണാം. വഴിയോരങ്ങൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നുവെന്നും അർസു എടുത്തു പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും ഭാര്യയും ഇന്ത്യയിലെത്തിയത്. ഇതിന്റെ ഭാഗമായി ഇന്നലെ ഇരുവരും വാരാണസിയിലെത്തിയിരുന്നു. കാലഭൈരവ ക്ഷേത്രത്തിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.
Comments