മുംബൈ: മഹാരാഷ്ട്രയിൽ സ്കൂൾ ബസ് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കി. മണിക്കൂറുകൾക്ക് ശേഷമാണ് വിദ്യാർത്ഥികളടങ്ങുന്ന ബസ് കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് 12.30ന് സ്കൂൾ പരിസരത്ത് നിന്ന് പുറപ്പെട്ട ബസ് സമയപരിധി കഴിഞ്ഞും എത്താതായതോടെയാണ് രക്ഷിതാക്കൾ ആശങ്കയിലായത്. ഡ്രൈവറുടെ മൊബൈൽ സ്വിച്ച് ഓഫായത് പ്രശ്നം കൂടുതൽ വഷളാക്കി. തുടർന്ന് മുംബൈ സാന്താക്രൂസ് ഏരിയയിലെ പോഡാർ സ്കൂളിലെത്തിയ മാതാപിതാക്കൾ സ്കൂൾ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.
നാല് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കുട്ടികൾ വീട്ടിൽ തിരിച്ചെത്തി. പുതിയ ബസ് ഡ്രൈവർ ആയിരുന്നതിനാൽ അദ്ദേഹത്തിന് റൂട്ടുകൾ വ്യക്തമല്ലായിരുന്നു. ഇതോടെ വഴിതെറ്റിപ്പോകുകയും ചെയ്തു. അതിനാലാണ് കുട്ടികൾ വീട്ടിലെത്താൻ വൈകിയതെന്ന് കണ്ടെത്തി. വിഷയം വ്യാപകമായി പ്രചരിച്ചതോടെ മുംബൈ പോലീസും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
മുപ്പതോളം കുട്ടികളടങ്ങുന്ന സ്കൂൾ ബസായിരുന്നു കാണാതായത്. വൈകിയാണ് എത്തിയതെങ്കിലും എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരായിരുന്നു.
അതേസമയം വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂളിലെ ഗതാഗത സേവനങ്ങൾ മികച്ചതാണെന്ന് ഉറപ്പുവരുത്തുമെന്നും മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Comments