തിരുവനന്തപുരം: കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പാർട്ടി കോൺഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാൽ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. മമത ബാനർജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ അവർ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറി കഴിഞ്ഞു.
301 സീറ്റുകളുമായി ലോക്‌സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാർട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളിൽ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവൻ അടക്കി ഭരിച്ച കോൺഗ്രസ് ഇന്ന് തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ കക്ഷികളായിരുന്ന ഇടതുപാർട്ടികൾ ഇന്ന് കേരളത്തിൽ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയർത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.















