കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ് സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ വേദിയിലെത്തി. സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. ഹൈക്കമാന്റ് വിലക്കുകൾ കാറ്റിൽ പറത്തിയാണ് അദ്ദേഹം വേദിയിലെത്തിയത്. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ കെവി തോമസിനെ സ്വീകരിച്ചത്. വേദിയിലെത്തിയ അദ്ദേഹത്തിനെ ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നൽകിയാണ് സ്വീകരിച്ചത്.
തുടർന്ന് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി. കെവി തോമസിന്റെ നിലപാട് വിശദീകരണം പാർട്ടി വേദിയിൽ വെച്ച് ഉണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്‌ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറിൽ പങ്കെടുക്കും.
കോൺഗ്രസ് അച്ചടക്ക നടപടിയെടുത്താലും താൻ കോൺഗ്രസുകാരനായ തുടരുമെന്ന് അദ്ദേഹം രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.നടപടിയെ പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടുമടക്കാനില്ല. തന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോയെന്ന കാര്യം കാലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെവി തോമസിന് വൻ സ്വീകരണമാണ് സിപിഎം നൽകിയത്.ചുവന്ന ഷാൾ പുതപ്പിച്ചായിരുന്നു സ്വീകരണം. ചുവന്ന ഷാൾ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയിലേക്കല്ല പാർട്ടി കോൺഗ്രസിലേക്കാണ് താൻ വന്നതെന്നായിരുന്നു തോമസിന്റെ മറുപടി.
നിറമേതായാലും ഷാൾ ആണ് അണിയിച്ചത്. വീട്ടിൽ താമര നട്ടപ്പോൾ ബി ജെ പി യിലേക്ക് പോവുന്നു എന്ന പ്രചരണം നടന്നു. സുഹൃത്തെന്ന നിലയിലാണ് എം.വി.ജയരാജൻ ഷാൾ അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പറയാനുള്ളത് സെമിനാറിൽ പറയുമെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു.
.
Comments