ന്യൂഡൽഹി : തന്നെയടക്കം നിരവധി സ്ത്രീകളെ 30 വർഷത്തോളം ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച മലയാളിയായ ‘കോമ്രേഡ് ബാല’ യുടെ മരണത്തിൽ പ്രതികരണവുമായി മകൾ കാറ്റി മോർഗൻ-ഡേവിസ്.
30 വർഷത്തോളം പിതാവിന്റെ അടിമത്തത്തിലാണ് താൻ ജീവിച്ചത് . എങ്കിലും അദ്ദേഹം തന്റെ പിതാവായിരുന്നുവെന്ന് കാറ്റി മോർഗൻ ഡേവിസ് പറഞ്ഞു. പിതാവിനോട് തനിക്ക് സമ്മിശ്ര വികാരമാണുള്ളത്. സത്യം പറഞ്ഞാൽ, അദ്ദേഹം മികച്ച പിതാവല്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ എല്ലാത്തിനുമുപരി, അദ്ദേഹം തന്റെ പിതാവായിരുന്നു, നന്നാകാനുള്ള ഒരു അവസരം കിട്ടുന്നതിനു മുൻപ് മരിച്ചതിൽ അതീവ ദു:ഖമുണ്ട് .- കാറ്റി പറഞ്ഞു. ബാല ജനിച്ചത് കേരളത്തിലെ മേനാട്ടിലാണ്. പട്ടാളക്കാരനായി നിയമിതനായ പിതാവിനെ കാണാൻ 8 വയസ്സുള്ളപ്പോൾ അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലേക്ക് പോയി.
ബാലയുടെ പിതാവ് ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. ആർ ബാലകൃഷ്ണൻ എന്നായിരുന്നു പിതാവിന്റെ പേര്. സരോജിനി എന്നായിരുന്നു ബാലയുടെ അമ്മയുടെ പേര്. സിംഗപ്പൂരിൽ ഇഎൻടി സർജനായ ഒരു ഇളയ സഹോദരനുമുണ്ട്. തന്റെ അമ്മയുടെ പേര് സിയാൻ ഡേവിസ് ആണെന്നും കോമിന്റെ അനുയായിയാണെന്നും കാറ്റി വെളിപ്പെടുത്തി. ബാല തന്റെ അമ്മയെ പീഡിപ്പിക്കുകയും 1997 ൽ ദുരൂഹ സാഹചര്യത്തിൽ അമ്മ മരിക്കുകയും ചെയ്തു. ബാലയ്‌ക്ക് ചന്ദ എന്നൊരു ഭാര്യയുണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണ് താമസിച്ചിരുന്നത്.- കാറ്റി പറഞ്ഞു.
തനിക്ക് ദൈവ തുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് ബാല സൗത്ത് ലണ്ടനിലെ വീട്ടിൽ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പടെയുള്ള ക്രൂര അതിക്രമങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്.
Comments