ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഇടങ്ങളിൽ ശക്തമായ തിരച്ചിൽ. കശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി രാജ്യതലസ്ഥാനമായ ഡൽഹിയിലും അയൽ സംസ്ഥാനമായ ഹരിയാനയിലും ജമ്മുകശ്മീരിന്റെ വിവിധ ഇടങ്ങളിലും പരിശോധന നടത്തി. ഭീകരവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി അടുത്തിടെയാണ് എസ്‌ഐഎ(സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി) രൂപീകരിച്ചത്.
എസ്‌ഐഎ അംഗങ്ങളുടെ വിവിധ സംഘങ്ങൾ ഒരേസമയമാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വിവിധ ഇടങ്ങിളിൽ പരിശോധന നടത്തിയത്. ഡൽഹിയിലെ അഞ്ച് ഇടങ്ങളിലും ഹരിയാനയിലെ ഫരീദാബാദിലും കശ്മീരിലെ അനന്തനാം പ്രദേശത്തുമാണ് ഒരേസമയം പരിശോധന നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുള്ളവരുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചില സന്നദ്ധ സംഘടനകളും, ട്രസ്റ്റുകളും തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വലിയ രീതിയിലെ പണമിടപാടുകൾ നടന്നതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നിയ ചിലയിടങ്ങളിലായിരുന്നു തെരച്ചിൽ. ഇവിടെ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ നിരവധി രേഖകളും ബാങ്കിലൂടെ പണമയച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ ദക്ഷിണ കശ്മീരിൽ നടന്ന റെയ്ഡിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികളെ അടക്കമാണ് അറസ്റ്റ് ചെയ്തിരുന്നത്.
Comments