തൃശൂർ: കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോൺഗ്രസ് ശവക്കുഴി തോണ്ടുന്നതെന്ന് അതിരൂപത വിമർശിക്കുന്നു. കത്തോലിക്കാ സഭയുടെ പുതിയ ലക്കത്തിൽ കോൺഗ്രസ് ദേശീയ ബദലിൽ നിന്നും അകലുന്നുവോ എന്ന ലേഖനത്തിലാണ് വിമർശനം.
വിജയകുതിപ്പ് നടത്തുന്ന ബിജെപിയുടെ ബദൽ ആംആദ്മി പാർട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. നേതൃനിരയിലെ തമ്മിൽതല്ലും ഉൾപ്പോരും പാർട്ടിക്ക് തന്നെ നാണക്കേടാണ്. രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണ്. ജനം അത് ഒരിക്കലും അംഗീകരിക്കില്ല. പേരിൽ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം വിജയം കാണാനാകില്ലെന്നും അതിരൂപത വിമർശിച്ചു.
പോരായ്മകൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളിൽ നിന്നും വഴിമാറി സംഘപരിവാറിന്റെ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കും. ബിജെപിയ്ക്കുള്ള ജനപ്രീതിയാണ് തിരിഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോൺഗ്രസിലുള്ള ദേശീയ ബദൽ പ്രതീക്ഷ ഇല്ലാതായി. കോൺഗ്രസ് ഇപ്പോൾ വെറും കാഴ്ച്ചക്കാരായി മാത്രം മാറുകയാണെന്നും അതിരൂപതയുടെ ലേഖനത്തിൽ പറയുന്നു.
അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകൾ സമാഹരിക്കാൻ ബിജെപിയുടെ പ്രചാരണത്തിനായി. മുസ്ലീം സമുദായം കോൺഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോൺഗ്രസ്. രണ്ട് വർഷങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാർട്ടിയെന്നും ലേഖനത്തിൽ കുറിക്കുന്നു.
Comments