കൊച്ചി: മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ നടന്ന പരീക്ഷ റദ്ദാക്കി. മൊബൈൽ ഫോണിന് നിരോധനമുള്ള പരീക്ഷ ഹാളിൽ, മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോളേജ് അധികൃതരുടെ നടപടി. ഗവേണിങ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രിൻസിപ്പൽ പരീക്ഷ റദ്ദാക്കിയത്.
റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മഹാരാജാസ് കോളേജിൽ തിങ്കളാഴ്ച നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം. വെളിച്ചമില്ലാത്ത ക്ലാസ് മുറിയ്‌ക്കുള്ളിൽ വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതുന്നതിന്റെ ചിത്രങ്ങൾ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
കനത്ത മഴക്കോൾ ഉണ്ടായിരുന്നതിനാലും, വൈദ്യുതി മുടങ്ങിയതിനാലും പരീക്ഷാ ഹാളിൽ ഇരുട്ട് കനക്കാൻ കാരണമായി. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികൾ മൊബൈൽ ഫ്‌ളാഷ് ഉപയോഗിച്ചത്. പരീക്ഷ ഹാളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടു വരുന്നതിന് കർശന വിലക്കുണ്ട്. ഇവ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും ഹാളിനുള്ളിൽ കയറ്റാൻ അനുവാദമില്ല.
Comments