തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിന് പോലും വീഴ്ച വരുത്തുന്ന സർക്കാർ എങ്ങനെ സിൽവർ ലൈൻ പദ്ധതിയിൽ കുടിയിറക്കപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
നിരണത്ത് കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സർക്കാരിന്റെ കർഷകരെ അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കർഷക പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകളാണ് കേരളത്തിൽ ഭരിക്കുന്നത്. ഉത്തർപ്രദേശിലും ഡൽഹിയിലുമുള്ള കർഷകർക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ കമ്യൂണിസ്റ്റുകാരുടെ നിലപാടെന്ന് വി.മുരളീധരൻ ചോദിച്ചു. ഉത്തരേന്ത്യയിലെ കർഷകർക്ക് വേണ്ടിയെ വിഡി സതീശന്റെയും രാഹുൽ ഗാന്ധിയുടെയും പാർട്ടി സമരം ചെയ്യുകയുള്ളൂവെന്നും മുരളീധരൻ ചോദിച്ചു.
പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ 2019 വർഷത്തിൽ മാത്രം 128 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. 2020 ആയപ്പോഴേക്കും അത് 375 ആയെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. നിരണത്ത് കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ, കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്കൽ ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ ചിറയിൻകീഴ് കിഴുവിലം പഞ്ചായത്തിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.
Comments