തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. രണ്ട് ഡ്രൈവർമാരെയും ജോലിയിൽ നിന്നും നീക്കി. ഡ്രൈവർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണ് ഡ്രൈവർമാരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ആർടിസി എത്തിയത്. സ്വിഫ്റ്റിൽ താൽകാലിക ജീവനക്കാരാണ് ഇരുവരും.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ കല്ലമ്പലത്തും മലപ്പുറത്തെ ചങ്കുവെട്ടിയിലും വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ രണ്ട് ബസുകൾ അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് കെഎസ്ആർടിസി അധികൃതർ സംശയിച്ചിരുന്നു. ആദ്യമായി സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ രണ്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ആദ്യമായി പുറത്തിറക്കിയ സ്ലീപ്പർ സംവിധാനുമുള്ള ബസായിരുന്നു കെ-സ്വിഫ്റ്റ്. ആദ്യഘട്ടത്തിൽ 99 ബസുകളായിരുന്നു സർവീസ് ആരംഭിച്ചത്. ഏപ്രിൽ 11-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് കെ-സ്വിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
Comments