തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിനു മുമ്പിലാണ് സമരം തുടങ്ങുന്നത്. നിരാഹാര സത്യഗ്രഹമാണ് ഇന്ന് ആരംഭിക്കുന്നത്. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.
എല്ലാ എഐടിയുസി മെമ്പർമാരും കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തണമെന്നാണ് നിർദേശം. ഏപ്രിൽ 28 ന് സിഐടിയു സൂചനാ പണിമുടക്ക് നടത്തും. 28ന് ബിഎംഎസും അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.
സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ശമ്പളത്തിനായി പണം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് വീണ്ടും ധനവകുപ്പിനെ സമീപിക്കും.
ഇതിനിടെ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചതോടെ ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ ശമ്പള വിതരണത്തിനായി 77 കോടി രൂപയാണ് വേണ്ടത്. ബാക്കി തുക തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പള വിതരണത്തിൽ അവ്യക്തത തുടരുകയാണ്.സർക്കാർ കനിഞ്ഞാൽ മാത്രമേ 25,000 ത്തിലധികം ജീവനക്കാർക്ക് ശമ്പളം ലഭിക്കുകയുള്ളൂ.
Comments