ന്യൂഡൽഹി : രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓടെ പൂർത്തിയാകും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കൊറിഡോറിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ആഗോള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റെയിൽ ഇടനാഴിയുടെ നിർമ്മാണം നടത്തുന്നത് എന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതീഷ് അഗ്നിഹോത്രി പറഞ്ഞു.
പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടി 4-5 രാജ്യങ്ങളിൽ മാത്രം ലഭ്യമായ അത്യാധുനിക കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ആവശ്യകതകൾ മൂന്നിൽ ഒന്നായി കുറയ്ക്കുന്ന വയഡക്ട് അധിഷ്ഠിത സാങ്കേതികവിദ്യയും എൻഎച്ച്എസ്ആർസിഎൽ ഉപയോഗിക്കുന്നുണ്ട്.
11,000 ത്തോളം ഗിർഡറുകൾ ഇനിയും ഇടേണ്ടതുണ്ട്. ഇതിൽ ഒന്നിന് തന്നെ ഒരാഴ്ച സമയമെടുക്കും. അപ്പോൾ ഇനിയും എത്ര സമയം വേണമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 2027 ഓടെ പദ്ധതി പൂർത്തിയാക്കാൻ വേണ്ടിയാണ് ഇന്ത്യയും ജപ്പാനും പ്രവർത്തിക്കുന്നത്. കൊറോണ മഹാമാരി പ്രവർത്തനത്തെ നന്നായി ബാധിച്ചുവെന്നും സതീഷ് അഗ്നിഹോത്രി വ്യക്തമാക്കി.
പരീക്ഷണ ഘട്ടങ്ങൾക്കായി, സൂറത്ത് മുതൽ ബിലിമോറ വരെയുള്ള ഭാഗത്തിന്റെ നിർമ്മാണം ആദ്യം പൂർത്തിയാക്കും. അതോടൊപ്പം മറ്റ് ഭാഗങ്ങളിലും നിർമ്മാണം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 332 കിലോമീറ്ററിൽ 130 കിലോമീറ്റർ നീളത്തിലെ വിവിധ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി എല്ലാ സിവിൽ ടെൻഡറുകളും നൽകിക്കഴിഞ്ഞു. ട്രാക്കിന്റെ സാങ്കേതികവിദ്യ ജപ്പാനിൽ നിന്നാണെത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ 99 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെങ്കിലും മഹാരാഷ്ട്രയിൽ ഇത് 68 ശതമാനം മാത്രമേ ആയിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments