കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി. ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിലാണ് നടപടി. പ്രിൻസിപ്പൽ കോടതി ജീവനക്കാരെയാണ് ചോദ്യം ചെയ്യുക.
കേസിന്റെ ആരംഭം മുതൽ തന്നെ ആക്രമണ ദൃശ്യങ്ങൾ ചോർന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി അന്വേഷണ സംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. എങ്ങിനെയാണ് ദൃശ്യങ്ങൾ ചോർന്നതെന്ന് കണ്ടെത്തണമെന്നും ഇതിനായി ജീവനക്കാരെ പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
അങ്കമാലിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തതും അങ്കമാലിയിൽ ആണ്. എന്നാൽ പിന്നീട് കേസ് പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള സംശയം ഉയർന്നത്.
സംഭവത്തിൽ കോടിതി ശിരസ്തദാറിനെയും, തൊണ്ടി ക്ലാർക്കിനെയുമാണ് ചോദ്യം ചെയ്യുക. അതേസമയം വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടില്ല. ദിലീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില കോടതി രേഖകൾ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
Comments