ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നു. രോഗം ബാധിച്ച 14 കുട്ടികളെ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗം കുട്ടികളും ഗുരുതര രോഗമുള്ളവരാണ്. ഡൽഹിയിലെ കലാവതി സരൻ ആശുപത്രിയിലാണ് 12 കുട്ടികളും ചികിത്സയിലുള്ളത്.
കൊറോണയെ തുടർന്ന് ഡൽഹിയിൽ ആകെ 53 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 366 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 3.95 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡൽഹി സർക്കാരിന്റെ വിശദീകരണം. സ്കൂളുകളിൽ കൊറോണ സ്ഥിരീകരിച്ചാൽ പ്രസ്തുത സ്കൂൾ പൂട്ടണമെന്നായിരുന്നു ആദ്യ നിർദേശം. എന്നാൽ സ്കൂൾ അടയ്ക്കാനുള്ള തീരുമാനം ഏറ്റവും ഒടുവിൽ മാത്രമേ സ്വീകരിക്കാവൂ എന്നാണ് ഡൽഹി സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ കൊറോണ സ്ഥിരീകരിച്ചാൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കി സ്കൂൾ പ്രവർത്തിക്കാമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വീണ്ടും ക്ലാസുകൾ മുടങ്ങുന്ന അവസ്ഥ പരമാവധി ഒഴിവാക്കണമെന്നാണ് ഡൽഹി സർക്കാരിന്റെ നയം.
സ്കൂളിനകത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടററേറ്റിനെ വിവരമറിയിക്കണമെന്ന് നിർദേശമുണ്ട്. വിദ്യാർത്ഥികളും ജീവനക്കാരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പതിവായി സാനിറ്റൈസർ ഉപയോഗിക്കണം. സ്കൂളിലെത്തുന്ന എല്ലാവർക്കുമിടയിൽ വൈറസ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
Comments