ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 21ആയി. പ്രായപൂർത്തിയാകാത്ത രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് പട്രോളിംഗ് തുടരുകയാണ്.
ഘോഷ യാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തുകയും തുടർന്നുണ്ടായ സംഘർഷത്തിനിടെ വെടിയുതിർക്കുകയും ചെയ്തവരാണ് അറസ്റ്റിലായിരിക്കുന്നത്. ജഹാംഗീർ പുരി പോലീസ് സ്‌റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷപാതവും മുൻവിധിയുമില്ലാതെയാണ് അന്വേഷണം നടക്കുന്നതെന്ന് ക്രമസമാധാന ചുമതലയിലുള്ള സ്‌പെഷ്യൽ കമ്മീഷ്ണർ ദേപേന്ദ്ര പതക് അറിയിച്ചു.
‘നിരപരാധികളെ ഞങ്ങൾ തൊടില്ല, പക്ഷേ വർഗീയ വികാരം ആളിക്കത്തിച്ച കുറ്റവാളികളെ വെറുതെ വിടില്ല’ എന്നാണ് ദേപേന്ദ്ര പതക് അറിയിച്ചത്. അറസ്റ്റിലായ അസ്ലം അലി എന്ന 21കാരനായ യുവാവ് ഘോഷയാത്രയ്‌ക്ക് നേരെ വെടിയുതിർത്തതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റൾ ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
ജഹാംഗീർ പുരിയിലെ ബി ബ്ലോക്ക് താമസക്കാരനായ മുഹമ്മദ് അൻസാരാണ് മറ്റൊരു പ്രതി. അറസ്റ്റിലായവരുടെ കൈയ്യിൽ നിന്നും മൂന്ന് തോക്കുകളും അഞ്ച് വാളുകളും കണ്ടെടുത്തു, പ്രദേശവാസികളാണ് ആക്രമണം നടത്തിയതിന് പിന്നിൽ. സംഭവത്തിൽ എട്ട് പോലീസുകാർക്കും ഒരു പ്രദേശവാസിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഘോഷ യാത്രയ്‌ക്ക് നേരെ നടന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
Comments