റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. നാല് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ബിജാപൂരിലെ കുട്രു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉള്ള ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇരുളിന്റെ മറപറ്റി എത്തിയ ഭീകരർ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ച് ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിന് പുറത്തായി സുരക്ഷാ ചുമതല വഹിച്ചിരുന്ന സേനാംഗങ്ങൾക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. തുടർന്ന് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതോടെ ഭീകരർ രക്ഷപ്പെട്ട് ഓടുകയായിരുന്നു.
പരിക്കേറ്റ ജവാന്മാരിൽ രണ്ട് പേർ റായ്പൂരിലെ ആശുപത്രിയിലും, മറ്റ് രണ്ട് പേർ ബിജാപൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. റായ്പൂരിൽ ചികിത്സയിലുള്ള ജവാന്മാരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി ക്യാമ്പിന്റെ പരിസര മേഖലയിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്. സംഭവ ശേഷം ഇവർ നിബിഡ വന മേഖലയിലേക്ക് കടന്നെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വനമേഖലകളിൽ ഉൾപ്പെടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന ക്യാമ്പുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
നിലവിൽ ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. ഇതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയിരിക്കുന്നത്.
Comments