പാലക്കാട്: സർവ്വകക്ഷി യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടല്ല ബിജെപി യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്. യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞ കാര്യങ്ങൾ വാസ്തവമല്ലെന്നും, മന്ത്രി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹരിദാസ് ആരോപിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ യോഗത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപ്, സഞ്ജിത്, അരുൺകുമാർ, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ നിഷ്‌ക്രിയത്വം വിശദീകരിച്ചു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുന്നേ മേലാമുറിയിൽ പോലീസിനെ പിൻവലിച്ചിരുന്നു. സഞ്ജിത് കൊലപാതകത്തിൽ സിബിഐ അന്വേഷണം സർക്കാർ തടസ്സപ്പെടുത്തി. ബാക്കിയുള്ള പ്രതികളെ പോലും പിടിക്കാൻ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പരാമർശിച്ചു.
എന്നാൽ വേദിയിലുണ്ടായിരുന്ന മന്ത്രി കൃഷ്ണൻകുട്ടിയും, എം.പി. ശ്രീകണ്ഠനും സർവകക്ഷിയോഗത്തിൽ ഉണ്ടായിരുന്ന എൻ.എൻ.കൃഷ്ണദാസും തമ്മിൽ നീണ്ട തർക്കമുണ്ടായപ്പോൾ താൻ എഴുന്നേറ്റ്, യോഗത്തിൽ ആദ്യം സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല രണ്ട് നീതി നടപ്പിലാക്കുന്ന പോലീസ് സംവിധാനത്തെ വിശ്വസിക്കുവാൻ സാധ്യമല്ല എന്നും, ബിജെപി സമാധാനം ആഗ്രഹിക്കുന്ന പാർട്ടിയാണെന്നും എന്നും പറഞ്ഞു.
സഞ്ജിത്തിന്റെ കൊലപാതകം ഉണ്ടായിട്ട് മാസങ്ങളായിട്ടും ആ വീട്ടിൽ പോകാൻ തയ്യാറാകാത്ത മലമ്പുഴ എംഎൽഎ, സുബൈർ വധത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു എന്നും കെ.എം ഹരിദാസ് ആരോപിച്ചു. ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ തുടർന്ന് ഇരിക്കുന്നതിൽ അർത്ഥമില്ല എന്നും പറഞ്ഞാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോന്നത്. ഒരു യോഗം നിയന്ത്രിക്കാൻ പോലും കഴിയാത്ത മന്ത്രി ബിജെപി എടുത്ത നിലപാടിനെ കുറിച്ച് കളവ് പറയരുതെന്നും കെ.എം.ഹരിദാസ് പ്രസ്താവിച്ചു.
Comments