തിരുവനന്തപുരം: സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. എകെജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ചിന്ത പത്രാധിപരായി ഡോ ടിഎം തോമസ് ഐസകിനേയും ദേശാഭിമാനി പത്രാധിപരായി നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറിയായ പുത്തലത്ത് ദിനേശിനേയും നിയമിക്കും.
വലിയ ഇടവേളയ്‌ക്ക് ശേഷമാണ് പി ശശി മുഖ്യധാര രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്. ലൈംഗികാരോപണങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ ശശി പീഡനക്കേസിൽ 2016 ൽ കുറ്റവിമുക്തനാവുകയും 2018 ൽ പാർട്ടിയിൽ തിരിച്ചെത്തുകയുമായിരുന്നു. 2019 മരാച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിലൊരാളാണ് പി.ശരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ പിണറായി വിജയന്റെ ചീഫ് പോളിങ് ഏജൻറ് പി.ശശിയായിരുന്നു.
നിലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വെച്ചു ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിന്റെ ഭാര്യയെ കടന്നു പിടിച്ചുവെന്നായിരുന്നു ശശിക്കെതിരെ പാർട്ടിയിൽ ഉയർന്നുവന്ന ആരോപണം. ഇതിനു ശേഷം ഒരു മുൻ എം.എൽ.എയുടെ മകളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയും രേഖാമൂലം പാർട്ടിക്ക് ലഭിച്ചു. പി.ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അചുതാനന്ദനും വനിതാ നേതാക്കളും രംഗത്തുവന്നതോടെയാണ് 2011 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാർട്ടിയിൽ നിന്നും പുറത്താവുന്നത്.
Comments