മുംബൈ: സംസ്ഥാനത്തെ എല്ലാ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് മഹാരാഷ്‌ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് യൂണിറ്റ്. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ആരാധാനലായങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കോടതി ഉത്തരവുകൾ നടപ്പാക്കാൻ മഹാരാഷ്‌ട്രയിലെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഇടങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാനാകില്ല. നിയമം സംസ്ഥാന സർക്കാർ നിർബന്ധമാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് മഹാരാഷ്‌ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് യൂണിറ്റ് മസ്ജിദുകൾക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം കൈമാറിയത്.
സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കണക്കിലെടുത്ത് അധികൃതരുടെ അനുമതി വാങ്ങിയതിന് ശേഷമേ ഉച്ചഭാഷിണി ഉപയോഗിക്കുകയുള്ളു എന്ന് ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് സെക്രട്ടറി ഗുൽസാർ അസ്മി പറഞ്ഞു. ‘ സംസ്ഥാനത്തെ മിക്ക മസ്ജിദുകളും ഇപ്പോൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായി പോലീസിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. ഇനിയും അനുമതി ഇല്ലാത്തവർ അത് എത്രയും വേഗം വാങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് വളരെയധികം സഹകരിക്കുന്നുണ്ട്. അവർ വേഗത്തിൽ തന്നെ അനുമതി നൽകുന്നുണ്ടെന്നും’ ഗുൽസാർ അസ്മി പറഞ്ഞു.
മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. കടുത്ത പ്രതിഷേധവുമായി എംഎൻഎസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.
Comments