ഭോപ്പാൽ : ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് മതതീവ്രവാദികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി മദ്ധ്യപ്രദേശ് സർക്കാർ. തലാബ് ചൗക്ക് സ്വദേശി നവാസ്, ജക്കാരിയ മസ്ജിദ് സ്വദേശി മോഷിൻ എന്നിവർക്കെതിരെയാണ് രാജ്യസുരക്ഷാ നിയമ പ്രകാരം കേസ് എടുത്തത്. ഖാർഗോൺ എസ്പി രോഹിത് കശ്വാനിയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെടെ ഇരുവർക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കർശനവകുപ്പുകൾ ചുമത്തി കേസ് എടുത്തത്. സംഭവത്തിൽ 153 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇതിൽ 65 പേർക്കെതിരെ അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ഇരകളായവരുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിയുന്നത്. ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ഒളിവിൽ പോയവർക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തുന്നത്.
ഇതിനിടെ ആക്രമണത്തിന് ഇരകളായവർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖാർഗോണിൽ എത്തിയ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. ഏപ്രിൽ 10 നാണ് രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയത്. ഇവർ നടത്തിയ കല്ലേറിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
Comments