ബംഗളൂരു : ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ട യുവാവിന്റെ മുഖത്ത് അടിച്ച് കോൺഗ്രസ് എംഎൽഎ. പവഗഡ എംഎൽഎ വെങ്കടരമണപ്പയാണ് യുവാവിന്റെ മുഖത്ത് അടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തുംകൂർ ജില്ലയിലെ നംഗനഹള്ളി നിവാസിയായ യുവാവാണ് മർദ്ദനത്തിന് ഇരയായത്. പാർട്ടി യോഗത്തിന് ശേഷം തിരികെ കാറിൽ കയറാൻ ഒരുങ്ങുകയായിരുന്ന എംഎൽഎയോട് ഗ്രാമത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞു. ഇതോടെയാണ് എംഎൽഎ യുവാവിന്റെ മുഖത്ത് അടിച്ചത്. ഗ്രാമത്തിലെ ശോചനീയാവസ്ഥയിൽ ആയ റോഡുകൾ എത്രയും വേഗം നന്നാക്കണമെന്നും, കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു യുവാവ് എംഎൽഎയോട് അപേക്ഷിച്ചത്. യുവാവ് ആവശ്യം ഉന്നയിക്കുന്നതിന്റെയും ഇതിനിടെ കോൺഗ്രസ് എംഎൽഎ മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അതേസമയം സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പാർട്ടി പ്രവർത്തകനെ മർദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ആളുകൾക്ക് നേരെ കയ്യോങ്ങാൻ പ്രാവീണ്യം ഉള്ളവരാണ് കോൺഗ്രസ് എന്ന് ബിജെപി പറഞ്ഞു. കൈ പിടിക്കുക എന്നത് നായകന്മാരുടെ ചെയ്തിയും, കൈ ഉയർത്തുക എന്നത് വില്ലന്മാരുടെ ശൈലിയും ആണ്. ഇങ്ങനെയാണ് കോൺഗ്രസ് ജനങ്ങളുടെ പ്രശ്നങ്ങളെ നേരിടുന്നതെന്നും ബിജെപി വ്യക്തമാക്കി.
Comments