ബംഗളൂരു :സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ ഹുബള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ മൗലവി അറസ്റ്റിൽ. കലാപത്തിന് ആഹ്വാനം ചെയ്ത വസീം പത്താൻ ആണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പോലീസ് സ്‌റ്റേഷന് ആക്രമണത്തിന് പിന്നാലെ സംസ്ഥാനം വിട്ട ഇയാൾ മുംബൈയിൽ ഒളിവിൽ ആയിരുന്നു. അന്വേഷണത്തിനിടെ വസീം മുംബൈയിൽ ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹുബള്ളിയിൽ സംഘർഷത്തിന് വഴിവെച്ചത് ഇയാളുടെ പ്രകോപനപരമായ പ്രസംഗം ആണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം ഉണ്ടായത്. മുസ്ലീങ്ങൾക്കെതിരെ ഏതോ ഒരാൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം ആയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ആയിരത്തോളം വരുന്ന മതതീവ്രവാദികളുടെ സംഘം ഹുബള്ളി പോലീസ് സ്‌റ്റേഷൻ ലക്ഷ്യമിട്ട് എത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ 12 ഓളം പോലീസുകാർക്കാണ് പരിക്കേറ്റത്.
പോലീസ് സ്‌റ്റേഷന് മുൻപിൽ മതതീവ്രവാദികൾക്കൊപ്പം പത്താനും എത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷന് മുൻപിൽ തടിച്ച് കൂടിയ സംഘത്തോട് പത്താൻ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതോടെ മതതീവ്രവാദികൾ ആക്രമണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ തന്നെ വസീം പത്താനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയതോടെയാണ് പത്താൻ ഒളിവിൽ പോയത്.
Comments