ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി സർക്കാർ.
ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാർത്ഥികളുമായി പങ്കുവെക്കരുതെന്ന് ഡൽഹി സർക്കാർ നിഷ്‌കർഷിക്കുന്നു. വിദ്യാർത്ഥികൾ പരസ്പരം ഒരുസാധനങ്ങളും പങ്കുവെക്കരുതെന്നാണ് നിർദേശം. നിർബന്ധമായും എല്ലാ വിദ്യാർത്ഥികളും സാമൂഹിക അകലം പാലിച്ചിരിക്കണം. സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂൾ മേധാവിക്കാണ്.
തെർമൽ സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ സ്‌കൂളിനകത്തേക്ക് വിദ്യാർത്ഥികളും ജീവനക്കാരും മറ്റ് അതിഥികളും പ്രവേശിക്കാവൂ. ഏതെങ്കിലും വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ കൊറോണ രോഗലക്ഷണങ്ങൾ പ്രകടമായാൽ സോണൽ ഡിസ്ട്രിക്ട് അതോറിറ്റിയെ വിവരമറിയിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളെയും സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കർശന നിർദേശമുണ്ട്.
സ്‌കൂളിനുള്ളിൽ ക്വാറന്റൈൻ റൂം ഉണ്ടായിരിക്കണം. ജീവനക്കാരോ വിദ്യാർത്ഥികളോ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവരെ ഉടൻ ക്വാറന്റൈൻ റൂമുകളിലേക്ക് മാറ്റണം. സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസേഷൻ സൗകര്യം സജ്ജമാക്കണം. വീട്ടിലെ ഏതെങ്കിലും കുടുംബാംഗങ്ങൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അന്നേ ദിവസം മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Comments